Latest Updates

കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ വിവിധ ഡാമുകളുടെ ജലനിരപ്പ് ക്രമീകരിക്കുന്ന നടപടികള്‍ ആരംഭിച്ചു. പാലക്കാട് മലമ്പുഴ ഡാമിന്റെയും വയനാട് ബാണാസുര സാഗര്‍ ഡാമിന്റെയും ഷട്ടറുകള്‍ ഇന്ന് രാവിലെ തുറന്നു. വയനാട് ബാണാസുര ഡാം ആണ് ഇത്തവണ ആദ്യം തുറന്നത്. രാവിലെ 10.15ന് സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി ജലനിരപ്പ് നിയന്ത്രിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആദ്യഘട്ടത്തില്‍ സെക്കന്‍ഡില്‍ 50 ക്യൂബിക് മീറ്റര്‍ വെള്ളമാണ് ഒഴുക്കി വിടുന്നത്. മലമ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 10.20ന് തുറന്നു. നിലവിലെ ജലനിരപ്പ് 111.19 മീറ്ററായി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് നടപടി. റൂള്‍ കര്‍വ് പ്രകാരം 110.49 മീറ്റര്‍ വരെ ജലനിരപ്പ് നിലനിര്‍ത്തേണ്ടതിനാലാണ് ഈ നീക്കം. ഡാമുകള്‍ തുറന്നതിനെ തുടര്‍ന്ന് കല്‍പ്പാത്തി, ഭാരതപ്പുഴ നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. അപ്പര്‍ ഷോളയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകളും തുറന്നതോടെ ലോവര്‍ ഷോളയാറിലേക്ക് നീരൊഴുക്ക് വര്‍ധിച്ചു. അതേസമയം, ഇടുക്കിയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 135 അടിയായി. 136 അടിയിലെത്തുമ്പോള്‍ സ്പില്‍വേ വഴി ജലം തുറന്നു വിടുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ സെക്കന്‍ഡില്‍ 6084 ഘനയടി വെള്ളം അണക്കെട്ടിലേക്ക് എത്തുന്നത് പോവെ, തമിഴ്നാട് കൊണ്ടുപോകുന്നത് 1867 ഘനയടി മാത്രമാണ്. ജൂണ്‍ 30 വരെയുള്ള റൂള്‍ കര്‍വ് പ്രകാരം തമിഴ്നാട് സംഭരിക്കാവുന്ന പരമാവധി ജലനിരപ്പ് 136 അടി മാത്രമാണ്. ജലനിരപ്പ് ഉയരുന്നതിനാല്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉടന്‍ തുറക്കേണ്ടിവരുമെന്ന മുന്നറിയിപ്പ് തമിഴ്‌നാട് ഇടുക്കി ജില്ലാ ഭരണകൂടത്തിന് നല്‍കിയിട്ടുണ്ട്.

Get Newsletter

Advertisement

PREVIOUS Choice